2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV (തുടര്‍ച്ച)


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV

പേപ്പല്‍ സ്റ്റേറ്റുകള്‍
(തുടര്‍ച്ച)

എട്ടാം നൂറ്റാണ്ടായപ്പോള്‍ സഭാകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മാര്‍പ്പാപ്പാ സ്വതന്ത്രമായ ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയ് ക്കുള്ള തന്റെ അവകാശങ്ങളുടെ അംഗീകരണത്തിനായി പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കും രാജസദസ്സുകളിലേക്കും അയയ്ക്കുവാന്‍ തുടങ്ങി. ഒന്നാം ലെയോ മാര്‍പ്പാപ്പാ (440-461) യാണ് ആദ്യമായി ഇത്തരം പ്രതിനിധികളെ അയച്ചത്. പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളും, അധികാരാവകാശങ്ങളും ശരിയായിട്ട് പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ മാര്‍പ്പാപ്പാ പ്രതിനിധികളെ അയയ്ക്കാന്‍ തുടങ്ങിയത് 9-ാം നൂറ്റാണ്ടോടുകൂടിയാണ്. മൂന്നു തരത്തിലുള്ള പ്രതിനിധികളാണുണ്ടായിരുന്നത്. നയതന്ത്രപ്രതിനിധി കളായി മാര്‍പ്പാപ്പാ ഇതര രാജ്യങ്ങളിലേക്ക് അയച്ചിരുന്നവരാണ് 'ലെഗാത്തി മിസ്സി' (Legati Missi). പ്രോനൂണ്‍ഷ്യോ, ഇന്റര്‍നൂണ്‍ഷ്യോ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. രണ്ടാമത്തെ വിഭാഗം 'ലെഗാത്തി നാറ്റി' (Legati Nati) എന്നാണറിയപ്പെടുന്നത്. ഇക്കൂട്ടര്‍ റോമില്‍ നിന്ന് പ്രത്യേകം അയയ്ക്കപ്പെടുന്നവരല്ല. തദ്ദേശീയരായ മെത്രാന്മാരെയോ അതുപോലുള്ള സഭാധികാരികളെയോ ആ ഒരു പ്രദേശത്തേക്കോ രാജ്യത്തേക്കോ മുഴുവനായുള്ള തന്റെ പ്രതിനിധിയായി മാര്‍പ്പാപ്പാ നിയമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സ്വന്തനാട്ടില്‍ വസിച്ചുകൊണ്ട് റോമിലെ പാപ്പായുടെ പ്രതിനിധിയായി അവര്‍ വര്‍ത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക അവസരത്തിലോ സമ്മേളനത്തിലോ ചടങ്ങിലോ തന്നെ പ്രതിനിധീകരിക്കാന്‍ മാര്‍പ്പാപ്പാ നിയോഗിക്കുന്ന വ്യക്തികളാണ് 'ലെഗാത്തി അലാത്തരെ' (Legati Alatere) എന്ന പേരില്‍ അറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം. രാഷ്ട്രീയത്തിലും മതാത്മകതലത്തിലും റോമിന് വലിയ സ്വാധീനം മറ്റു രാജ്യങ്ങളുടെ മേല്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേല്‍, ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായിരുന്നു ഇത്തരത്തിലുള്ള പേപ്പല്‍ പ്രതിനിധികള്‍.

അധികാര കേന്ദ്രീകരണത്തിനുപയോഗിച്ചിരുന്ന മറ്റു മാര്‍ഗങ്ങളാണ് പാലിയം നല്‍കലും 'ആദ്‌ലിമിനാ' (Ad Limina) സന്ദര്‍ശനവും. പാലിയം എന്നത് തോളില്‍ ധരിക്കുന്ന അലങ്കരിച്ച രോമവസ്ത്രമാണ്. സിവിലധികാരികളും മറ്റും തോളില്‍ ധരിച്ചിരുന്ന ഈ വസ്ത്രം സഭാധികാരത്തിന്റെ ഒരു ചിഹ്നമായി പരിണമിച്ചു. മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം പൂര്‍ണമാകണമെങ്കില്‍ മാര്‍പ്പാപ്പായില്‍ നിന്നും നേരിട്ട് പാലിയം സ്വീകരിച്ചിരിക്കണമെന്നായി പുതിയ നിബന്ധന. ഇതിനുവേണ്ടി മെത്രാപ്പോലീത്താ മാര്‍ റോമാ സന്ദര്‍ശിക്കേണ്ടിയിരുന്നു. 

എല്ലാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമിലെത്തി വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കണമെന്നും രൂപതാ ഭരണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമമുണ്ടാക്കി. ഇങ്ങനെയുള്ള സന്ദര്‍ശനത്തിനാണ് 'ആദ്‌ലിമിനാ'സന്ദര്‍ശനം എന്നു പറയുന്നത്. ലോകം മുഴുവനെയും റോമനാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പ്രവണതയാണ് അപ്രധാനമായ ഈ കാര്യങ്ങളിലെല്ലാം പ്രതിഫലിച്ചു കാണുന്നത്. പാശ്ചാത്യ സഭയിലെ ഈ ചട്ടങ്ങള്‍ പിന്നീട് എല്ലാ പൗരസ്ത്യസഭകളിലേക്കും വ്യാപിക്കുന്നതായി കാണാം. ഭാരതത്തിലെ മലബാര്‍ റീത്ത് ഇതിനുദാഹരണമാണ്'' (മുന്‍ഗ്രന്ഥം, പേജ് 460-463).

ഇങ്ങനെ വളര്‍ന്നു വികസിച്ച റോമന്‍ കേന്ദ്രീകരണത്തിന് നൈയാമികവും ഭരണപരവും ആയി രൂപം നല്‍കുവാന്‍ 12-ാം നൂറ്റാണ്ടില്‍ കാനോന്‍ നിയമം ക്രോഡീകരിക്കപ്പെട്ടു. ഇതേപറ്റി ഫാ. കൂടപ്പുഴ എഴുതുന്നു: 


''സമര്‍ത്ഥവും കേന്ദ്രീകൃതവുമായ വ്യവസ്ഥിതിക്ക് ഉപയുക്തമായ ഒരു നിയമസംഹിത രൂപംകൊണ്ടത് ഇന്നസെന്റ് മൂന്നാമന്റെ (1198-1216) കാലത്താണ്. സഭാചരിത്രകാരനായ ഫിലിപ്പ് ഹ്യുഗിന്റെ വാക്കുകളില്‍, 'ദൈവശാസ്ത്രം മണ്ണടിഞ്ഞ ഒരു യുഗത്തില്‍ കാനന്‍ നിയമം പടര്‍ന്നു പുഷ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു' അത്.


ഇന്നസെന്റ് മാര്‍പ്പാപ്പായുടെ കാലത്താണ് നിയമനിര്‍മാണ സംബന്ധമായ 3000 എഴുത്തുകളുടെ ഒരു ശേഖരണം നടന്നത്. അദ്ദേഹത്തിന്റെ അസാധാരണമായ ഈ പ്രവര്‍ത്തനം ബൊളോഞ്ഞായിലെ നിയമപണ്ഡിതരെയെല്ലാം തട്ടിയുണര്‍ത്തി. അങ്ങനെ ഇന്നസെന്റ് മാര്‍പ്പാപ്പായുടെ ഭരണ കാലത്തു തന്നെ ധാരാളം നിയമങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ സാധിച്ചു. ഈ ശേഖരം (Tertia Compellatio) ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ നിയമസംഹിത. 1209-ല്‍ പുറത്തിറങ്ങിയ ഈ നിയമഗ്രന്ഥം ബോളോഞ്ഞായിലെ സര്‍വ്വകലാശാലയിലേയ്ക്ക് അയക്കപ്പെട്ടു. മാര്‍പ്പാപ്പാതന്നെ നിയമപണ്ഡിതന്മാരുടെ ആഴ്ചതോറുമുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്നുവരെയുള്ള മാര്‍പ്പാപ്പാമാര്‍ പുലര്‍ത്തിപ്പോന്ന അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ടത് ഇന്നസെന്റിന്റെ വാഴ്ചക്കാലത്താണ്. മാര്‍പ്പാപ്പാ, 'ക്രിസ്തുവിന്റെ വികാരി'യാണെന്ന ആശയം അദ്ദേഹത്തിന്റെ ഭരണകാലം മുതല്‍ വ്യാപകമായി പ്രചരിച്ചു. താന്‍ ദൈവത്തെക്കാള്‍ താണവനും എന്നാല്‍ മനുഷ്യരെക്കാള്‍ ഒരു പടി ഉയര്‍ന്നവനു മാണെന്ന് ഒരു പ്രസംഗത്തില്‍ മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു. ആ പരമാധികാരത്തിന്റെ പരിപൂര്‍ണമായ വിനിയോഗമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം'' (മുന്‍ഗ്രന്ഥം, പേജ് 464-465).

1215-ലെ നാലാം ലാറ്ററന്‍ കൗണ്‍സിലോടുകൂടി റോമന്‍ ആധിപത്യം അതിന്റെ ഔന്നത്യത്തിലെത്തി. ''ഈ സൂനഹദോസ് പ്രഖ്യാപിക്കപ്പെട്ടത് 1213 ഏപ്രില്‍ 19-ാം തീയതിയാണ്. കൂടുതല്‍ സഭകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നതിനായി മുന്‍സൂനഹദോസുകളെ അപേക്ഷിച്ച് വളരെ വിപുല മായ തോതില്‍ തന്നെ പ്രചരണം നടത്തിയിരുന്നു. അങ്ങനെ 1215 നവംബറില്‍ 412 മെത്രാന്മാരുടെയും 800 സന്യാസസഭാധിപന്മാരുടെയും സാന്നിധ്യത്തില്‍ കൗണ്‍സില്‍ ആരംഭിച്ചു. അലക്‌സാന്‍ഡ്രിയായിലെയും അന്ത്യോക്യായിലെയും പാത്രിയര്‍ക്കീസുമാരുടെ പ്രതിനിധികളുമുണ്ടായിരുന്നു. പാശ്ചാത്യ സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ഗ്രീക്കു സഭയുടെയും മറ്റു ചില സഭകളുടെയും പ്രതിനിധികളുണ്ടായിരുന്നില്ല. നവംബര്‍ 11-ാം തീയതി ആരംഭിച്ച ഈ കൗണ്‍സില്‍ മൂന്നു സമ്മേളനങ്ങളിലായി 70 കാനോനകളാണ് പാസാക്കിയെടുത്തത്. റോമില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന് രൂപം കൊടുക്കുന്നതിനും ഉതകുന്നവയായിരുന്നു ഇതിലെ കാനോനകള്‍ പലതും'' (മുന്‍ഗ്രന്ഥം, പേജ് 466).
 


കാനോന്‍ നിയമത്തിന്റെ സൃഷ്ടിയില്‍ വളരെയധികം കള്ള രേഖകളെ ആസ്പദമാക്കിയിരുന്നു എന്ന് ഉറച്ച വാദമുണ്ട്. ഹാന്‍സ്‌കങ്ങ് കാനോന്‍ നിയമത്തിന് അടിസ്ഥാനമായ രേഖകളെ സംബന്ധിച്ച് ഇപ്രകാരം എഴുതുന്നു: ''The great change,however, came about in conjunction with the Gregorian Reform .......The papal teaching authority was now buttressed by the monstrous ninth-century forgery of the Decretals of the Pseudo Isidore (115) forged documents attributed to the early bishops of Rome from Clement of Rome onwards and 125 documents with interpolations.'' (Infallible?, page 94)....... ''Gratian, the founder of canon law, wrote his law - book which laid the foundation for all that was to follow in later times, including the 1918 Code of canon Law, quoting 324 passags from popes of the first four centuries, of which 313 are demonstrably forged........ These prepositions based on forgeries were than taken over by St. Thomas into his Summa Theologiae, where they really began to make history'' (Hans Kung, Infallible?, Pages 95,96).


അങ്ങനെ പതിമൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പേപ്പസി അതിന്റെ അധികാരത്തിന്റെ ഉന്നത ശൃംഗങ്ങളില്‍ എത്തിച്ചേര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ