2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

എന്തുകൊണ്ട് ചര്‍ച്ച് ആക്ട്?


ജോസഫ് പുലിക്കുന്നേല്‍
(2013 ജനുവരി 20-ാം തീയതി കേരള സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം)

ക്രൈസ്തവ സഭകളുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം വേണം എന്ന ആവശ്യത്തിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ട്. 

1. ഭരണഘടന : ഭരണഘടന 25, 26 വകുപ്പുകള്‍ താഴെ കൊടുക്കുന്നു.
Article 25 : '(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any 
existing law or prevent the State from making any law
(a) regulating or restricting any economic, financial, 
political or other secular activity which may be 
associated with religious practice;
(b) providing for social welfare and reform or the throwing 
open of Hindu religious institutions of a public character 
to all classes and sections of Hindus.'
Article 26 : 'Subject to public order, morality and health, every religious denomination or any section thereof shall have the right-
(a) to establish and maintain institutions for religious and 
charitable purposes;
(b) to manage its own affairs in matters of religion;
(c) to own and acquire movable and immovable property; and 
(d) to administer such property in accordance with law.'

ഭരണഘടന 25-ാം വകുപ്പ് രണ്ടാം ഉപവകുപ്പ് എ അനുസരിച്ച് മതങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതത്തിനന്യമായ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതിന് രാഷ്ട്രത്തിന് അധികാരം ലഭിക്കുന്നു.
26-ാം വകുപ്പ് ഡി ഉപവകുപ്പ് അനുസരിച്ച് മതങ്ങളുടെ പൊതു സമ്പത്ത് ഭരിക്കേണ്ടത് നിയമമനുസരിച്ചാണ്. 
ഇന്ന് ക്രൈസ്തവ സഭാ വിഭാഗങ്ങളൊഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ മതങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ രാഷ്ട്രം നിര്‍മിച്ച നിയമത്തിലൂടെയാണ് നടത്തപ്പെടുന്നത്. വഖഫ് ആക്ട് മുസ്ലീമുകള്‍ക്കും, വിവിധ ദേവസ്വം നിയമങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണത്തിനും, ഗുരുദ്വാരാ നിയമം സിഖു മതസ്ഥരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിനും ആധാരമായി നിര്‍മിച്ചിട്ടുണ്ട്. ഭാരതത്തിലെ മറ്റെല്ലാ മതങ്ങളുടെയും പൊതു സമ്പത്ത് ഭരിക്കാന്‍ നിയമം ഉണ്ടാക്കിയ ഗവണ്‍മെന്റ് ക്രൈസ്തവ മതത്തെ മാത്രം നിയമത്തിന്‍കീഴില്‍ കൊണ്ടുവരാത്തത് തികച്ചും വിവേചനമാണ്. അതുകൊണ്ട് ഭരണഘടനക്ക് അനുസൃതമായി ക്രൈസ്തവരുടെ പൊതു സമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമം അനിവാര്യമാണ്. 
2. അപ്പോസ്തലിക നിയമം : യേശുവിന്റെ പ്രബോധനങ്ങളും അപ്പസ്‌തോലന്മാരുടെ പഠനങ്ങളുമാണല്ലോ സഭയുടെ അടിത്തറ. യേശു അവതരിച്ചത് ദൈവരാജ്യം സ്ഥാപിക്കുന്നതിനാണ്. ആ ദൈവരാജ്യമാകട്ടെ മറ്റു രാഷ്ട്രങ്ങളെപ്പോലെ അധികാരാധിഷ്ഠിതമല്ല. അവിടെ ഒന്നാമനാകുന്നവന്‍ എല്ലാവരുടെയും ദാസനാണ്. അവിടുന്നു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. അതുകൊണ്ട് ഈ ലോകത്തില്‍ നിയമാധിഷ്ഠിതമായ ഒരു സാമ്രാജ്യം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ലക്ഷ്യം. ജനാധിപത്യം സഭയ്ക്ക് അന്യമല്ല. ഏകാധിപത്യം സഭയുടെ ഭരണക്രമം ആകണമെന്ന് യേശുവോ അപ്പോസ്തലന്മാരോ പറഞ്ഞിട്ടില്ല. അപ്പോസ്തലന്മാര്‍ വളരെ വ്യക്തമായി പറഞ്ഞു: ''ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.'' (അപ്പോ. പ്രവ. 6 : 2-4)
ഇവിടെ അപ്പോസ്തലന്മാര്‍ ഭൗതിക ഭരണത്തില്‍നിന്നും മാറിനിന്നു കൊണ്ട് സഭാംഗങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്നവരില്‍ അധികാരം ഏല്പിക്കുകയാണ്. സഭയുടെ സാമൂഹിക ദര്‍ശനം ജനാധിപത്യം തന്നെയാണ്. മാര്‍പാപ്പാ ആയിരുന്ന (എ.ഡി. 235) റോമിലെ ST. HIPPOLYTUS എഴുതുന്നു: 'Let the bishop be ordained after he has been chosen by all the people. When someone pleasing to all has been named, let the people assemble on the Lord's Day with the presbyters and with such bishops as may be present. All giving assent, the bishops shall impose hands on him, and, the presbytery shall stand by in silence indeed, all shall remain silent, praying in their hearts for the descent of the Spirit.
Then one of the bishops present shall at the request of all, impose his hand on the one who is being ordained bishop, and shall pray thus.' (The Faith of the Early Fathers, Vol. One, Page 166)

3. സഭയുടെ പഠനം രണ്ടാം വത്തിക്കാന്‍ സൂനഹദോസ് : 1960-കളില്‍ 23-ാം ജോണ്‍ മാര്‍പാപ്പായുടെ കാലത്ത് വിളിച്ചു കൂട്ടിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ ''പൗരസ്ത്യ സഭകളുടെ ആദ്ധ്യാത്മിക പിതൃസ്വത്ത്'' സംരക്ഷിക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ ഇങ്ങനെ കാണുന്നു.
''സാര്‍വ്വത്രികസഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പിതൃസ്വത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്‍വത്രിക സഭയുടെതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ അവയുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്താല്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഏറ്റം ഒത്തു പോകുന്നതും ആത്മാക്കളുടെ നന്മയ്ക്കു കൂടുതല്‍ ഉപകരിക്കുന്നതുമായതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ.
നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല. അതിനാല്‍ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍)
പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അവരവരുടേതായ പാരമ്പര്യങ്ങളുണ്ട്. പൗരസ്ത്യ ദേശത്തെ സഭകളില്‍ ഒരുപക്ഷേ അന്ത്യോഖ്യ കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ സഭ ഭാരതസഭയാണ്. ഈ സഭയുടെ പാരമ്പര്യങ്ങളെ പൂര്‍ണമായും പുനരുദ്ധരിക്കുന്നതിന് വത്തിക്കാന്‍ കൗണ്‍സില്‍ അനുവാദം നല്‍കുന്നുണ്ട്. അങ്ങനെ ഭാരത ഭരണഘടനയും അപ്പോസ്തലന്മാരും സഭാ സൂനഹദോസും സമ്മതംമൂളിയിട്ടുള്ളതാണ് ഭാരത ക്രൈസ്തവരുടെ പാരമ്പര്യമനുസരിച്ച് പൊതു സമ്പത്ത് ഭരിക്കുന്നതിനുള്ള വ്യവസ്ഥ. 
ക്രൈസ്തവ സഭയുടെ പൂര്‍വ പാരമ്പര്യത്തെക്കുറിച്ച് മാര്‍ ജോസഫ് പവ്വത്തില്‍ (മുന്‍ ആര്‍ച്ചു ബിഷപ്പ് ചങ്ങനാശ്ശേരി) ഇങ്ങനെ പറയുന്നു. 
''എല്ലാ സഭകളിലും പൊതുവായ അപ്പോസ്തലപൈതൃകം തീര്‍ച്ചയായും ഉണ്ട്. എന്നാല്‍ ഈ പൊതുപൈതൃകം ഒരു അപ്പോസ്തലനില്‍ സമൂര്‍ത്തമായി പ്രകടമായിരുന്നു - ഉദാഹരണത്തിന്, തോമസ് ക്രിസ്ത്യാനികള്‍ പങ്കുവെച്ച മാര്‍ത്തോമ്മായുടെ നിയമം. അപ്പോസ്തലനായ മാര്‍ത്തോമ്മായാണ് നമ്മുടെ പൂര്‍വപിതാക്കന്മാരെ ഈ പ്രത്യേകമായ ക്രൈസ്തവ ജീവിത രീതിയിലേക്കു നയിച്ചത്. പക്ഷേ, അതികേന്ദ്രീകൃതമായ രാജകീയ ഭരണവ്യവസ്ഥയുള്ള പാശ്ചാത്യസഭയുടെ അംഗങ്ങളായി യൂറോപ്പില്‍നിന്നും ഇവിടെയെത്തിയ പോര്‍ട്ടുഗീസ് മിഷനറിമാര്‍ക്ക്, റോമന്‍ പാരമ്പര്യങ്ങളില്‍നിന്നും വ്യത്യസ്തമായ സഭാപാരമ്പര്യങ്ങളെ മനസ്സിലാക്കാനായില്ല.......''
''പാശ്ചാത്യ ദേശത്തുനിന്നെത്തിയ പദ്രുവാദോ-പ്രൊപ്പഗാന്താ മെത്രാന്മാര്‍ 16-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സ്ഥാനംപിടിച്ചു. അത് കൊളോണിയല്‍ വികസനത്തിന്റെ കാലമായിരുന്നു. സഭാപരമായ സംസര്‍ഗം പരസ്പരം അംഗീകരിച്ചിരുന്നെങ്കിലും, ഒരു നൂറ്റാണ്ടിനകം ലത്തീന്‍ സഭ തോമസ് ക്രൈസ്തവരുടെ അധികാര സംവിധാനം നഷ്ടപ്പെടുത്തുകയും, അവരുടെ ആരാധനാസമ്പ്രദായത്തെ വികലീകരിക്കുകയും, പാശ്ചാത്യ രീതിയിലുള്ള ദൈവശാസ്ത്രപരവും ആത്മീയവുമായ രൂപവല്‍ക്കരണം നടത്തുകയും ചെയ്തു. അതിന്റെ ഉദ്ദേശ്യം, കുറച്ച് സഭാനേതാക്കന്മാരെ സംബന്ധിച്ചെങ്കിലും, ലത്തീന്‍ സമ്പ്രദായം ഈ സഭയില്‍ പൂര്‍ണമായും ഉള്‍പ്രവേശിപ്പിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ പ്രക്രിയ ഇന്നും തുടരുന്നു. പാശ്ചാത്യദേശത്തുനിന്നുള്ള മെത്രാന്മാര്‍ ഇവിടെ നടപ്പിലാക്കിയ ഈ കൃത്രിമ ഘടകങ്ങള്‍ക്കുവേണ്ടിയുള്ള കൊതി സമീപഭൂതകാലത്തെ മാനസിക അടിമത്തത്തിന്റെ ഒരു തെളിവാണ്.....''

''അവരുടെ (തോമസ് ക്രൈസ്തവരുടെ) പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ജീവിക്കുന്ന ഒരു ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം....''
''അവര്‍ക്ക് (തോമസ് ക്രൈസ്തവര്‍ക്ക്) അവരുടേതായ സഭാസമ്പ്രദായം ഉണ്ടായിരുന്നു. അതില്‍ പ്രാദേശിക സഭയെക്കുറിച്ചുള്ള ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തിലുള്ള പള്ളിയോഗം, സഭ ദൈവജനമാണെന്ന ആശയത്തിന്റെ സഭാശാസ്ത്രപരമായ യാഥാര്‍ത്ഥ്യമായിരുന്നു; അത് സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രകാശനമായിരുന്നു. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. പ്രാദേശിക പള്ളിയോഗങ്ങളുടെ രൂപീകരണത്തില്‍ 'മണ്‍റം' എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ സംഘങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. പരസ്പരം പങ്കുവയ്ക്കുന്ന സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രകാശനമാണത്.......''
''പ്രാദേശിക സഭകളുടെ ഭരണം പ്രായപൂര്‍ത്തിയായ പുരുഷന്മാരും തദ്ദേശപുരോഹിതരും ഉള്‍ക്കൊള്ളുന്ന ഇടവകയോഗമാണു നടത്തിയിരുന്നത്. പ്രായംചെന്ന വൈദികനായിരുന്നു, ദേശത്തുപട്ടക്കാരുടെ അധ്യക്ഷന്‍. തോമസ് ക്രൈസ്തവരുടെ സഭാസംവിധാനം അവരുടെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചുവന്നതായിരുന്നു'' (Acts of the Synod of Bishops of the Syro-Malabar Chruch', held in Vatican from 8 -16 Jan 1996, പേജ് 65,71,72,75 - സ്വതന്ത്ര തര്‍ജമ)
പാശ്ചാത്യ സഭയുടെ ഇടപെടല്‍ മൂലം ഭാരതസഭയുടെ നിയമാനുസൃതമായുള്ള ആരാധനാക്രമങ്ങളും ശിക്ഷണങ്ങളും തമസ്‌കരിച്ചു. ഇതു പുനരുദ്ധരിക്കുന്നതിനുള്ള അവകാശം അതതു സഭകളുടേതാണ്. സാര്‍വത്രികസഭയെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പ് ഉണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇന്നുള്ളത്. മറിച്ച് പൗരസ്ത്യ ദേശത്തെ സഭകള്‍ക്ക് അപ്പസ്‌തോലിക പാരമ്പര്യമനുസരിച്ച് അവരുടേതായ ശിക്ഷണക്രമങ്ങളുണ്ട്. ആ ശിക്ഷണക്രമങ്ങള്‍ പാശ്ചാത്യ ഇടപെടല്‍മൂലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പുനസ്ഥാപിക്കുന്നതിനു പരിശ്രമിക്കേണ്ടത് ഓരോ സഭയുടെയും കടമയാണ്. ഇത് ചെയ്യേണ്ടിയിരുന്നത് ഇവിടുത്തെ മെത്രാന്മാരാണ്. എന്നാല്‍ നമ്മുടെ പാരമ്പര്യത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് വത്തിക്കാന്‍ രചിച്ച പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ പാശ്ചാത്യ സഭയുടെ ഭരണസമ്പ്രദായം സഭയ്ക്കുള്ളില്‍ ഉള്‍പ്രവേശിച്ചിരിക്കുകയാണ്. ഇത് വത്തിക്കാന്‍ കൗണ്‍സിലിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.
മറ്റൊരു പ്രശ്‌നം കാനോന്‍ നിയമം പാശ്ചാത്യ സഭകള്‍ക്ക് മാത്രമായി 1917-ല്‍ രൂപംകൊടുത്തതാണ്. 1991 വരെ സീറോ-മലബാര്‍ സഭയിലും സീറോ-മലങ്കര സഭയിലും കാനോന്‍ നിയമം ഇല്ലായിരുന്നു. ഈ കാനോന്‍ നിയമം ഭൗതിക സമ്പത്തുകള്‍ ഭരിക്കുന്നതിനുംകൂടി രൂപം കൊടുത്തിട്ടുള്ളതാണ്. ഇന്ത്യയിലെ ഭൗതിക സമ്പത്തിന്റെ ഭരണം ഇന്ത്യന്‍ നിയമത്തിനനുസരിച്ചായിരിക്കണം എന്നത് ഭരണഘടനാപരമായി ആവശ്യമാണ്. കാരണം ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. പരമാധികാര രാഷ്ട്രമായ ഇന്ത്യയിലെ ഭൗതികസമ്പത്തുകളുടെ ഭരണത്തിന് നിയമങ്ങള്‍ നിര്‍മിക്കേണ്ടത് പരമാധികാര രാഷ്ട്രമായ ഇന്ത്യയാണ്. ഈ അവകാശം വേറെ ഏതെങ്കിലും രാഷ്ട്രത്തിനു വിട്ടുകൊടുത്താല്‍ ഇന്ത്യയുടെ പരമാധികാരം കേവലം 'വാചകമടി' മാത്രമായിത്തീരുന്നു. ഇന്ന് ഇന്ത്യയില്‍ കോട്യാനുകോടി രൂപയുടെ സ്വത്ത് കത്തോലിക്കാസഭയ്ക്കും മറ്റു സഭകള്‍ക്കുമുണ്ട്. ഇതു ഭരിക്കേണ്ടത് ഏതു നിയമമനുസരിച്ചാണ് എന്ന ചോദ്യം വളരെ പ്രസക്തമാണ്. 

പൗരസ്ത്യ കാനോന്‍ നിയമം 1008 *1 ഇങ്ങനെ പറയുന്നു. ''സഭാസ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാമാര്‍പാപ്പയാണ്.'' 
*2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാമാര്‍പാപ്പയുടെ പരമാധികാരത്തിന്‍കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.''
ഇന്ത്യന്‍ ഭരണ നിയമമനുസരിച്ച് ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഭൗതിക സ്വത്തുക്കള്‍ സമ്പാദിക്കുന്നുവെങ്കില്‍ അതിന്റെ ഭരണാവകാശം അയാളില്‍തന്നെ നിക്ഷിപ്തമാണ്. ആ അവകാശം വേറൊരാള്‍ക്കും നിയമാനുസൃതമായിട്ടല്ലാതെ ഏറ്റെടുക്കാന്‍ അവകാശമില്ല. ഉദാഹരണത്തിന് പാലാ പള്ളി അതിപുരാതനമായ ഒരു പള്ളിയാണ്. ആ പള്ളിക്ക് ധാരാളം സ്ഥാവര ജംഗമ വസ്തുക്കളുണ്ട്. ഈ വസ്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു പ്രഖ്യാപനത്തിലൂടെ ഏറ്റെടുക്കാന്‍ അവകാശമുണ്ടോ? ഇന്ത്യന്‍ പ്രസിഡണ്ടിനും പാര്‍ലമെന്റിനുപോലും നിയമാനുസൃതമല്ലാതെ മറ്റുള്ളവരുടെ സമ്പത്ത് ഭരിക്കാന്‍ അവകാശമില്ല എന്നതാണ് ഇന്ത്യയിലെ നിയമം. ഈ നിയമത്തിനു വിരുദ്ധമായിട്ടാണ് വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവനായ മാര്‍പാപ്പ ഇന്ത്യയിലെ പള്ളികളുടെ ഭൗതിക സമ്പത്ത് ഭരിക്കുന്നതിനുള്ള അവകാശം സ്വയം ഏറ്റെടുത്തിരിക്കുന്നത്. 
ഭൗതിക സ്വത്തുക്കള്‍ ഭരിക്കുന്നത് മാര്‍പാപ്പാ നേരിട്ടല്ല. അദ്ദേഹം സ്വതന്ത്രമായി നിയമിക്കുന്ന മെത്രാന്മാരാണ് ഭരിക്കുന്നത്. ഈ മെത്രാന്മാരുടെ അധികാരം കാനോന 190, 191-ല്‍ വിവരിക്കുന്നു.
കാനോന 190 : നിയമപരമായ എല്ലാ കാര്യങ്ങളിലും രൂപതാ മെത്രാന്‍ രൂപതയെ പ്രതിനിധാനം ചെയ്യുന്നു.
കാനോന 191 *1 : തനിക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണനിര്‍വഹണ (
(executive) നീതിന്യായ (judicial))  അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.'' 
ഇന്നു ലോകത്തില്‍ ഒരു ഭരണാധികാരിക്കും നിയമനിര്‍മ്മാണാവകാശവും ഭരണനിര്‍വ്വഹണാവകാശവും നീതിന്യായ നടത്തിപ്പിനുള്ള അവകാശവും ഒരുമിച്ച് നല്‍കുന്നില്ല. ഭരണപരമായ ഈ മൂന്നു കര്‍ത്തവ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിക്ഷിപ്തമാക്കിയാണ് ജനാധിപത്യത്തിന്റെ മൂല്യസംരക്ഷണം ലോകമെമ്പാടും നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ കോടാനുകോടി രൂപ വിലവരുന്ന സ്വത്തുക്കളും വരുമാനവും റോമന്‍ മാര്‍പാപ്പാ നിയമിക്കുന്ന മെത്രാന്മാര്‍ സര്‍വതന്ത്ര സ്വതന്ത്രമായി ഭരിക്കുന്നു. ഈ സ്വത്തുമുഴുവന്‍ വിശ്വാസികളുടേതാണ്. 
ചര്‍ച്ച് ആക്ട് വേണം എന്നു പറയുമ്പോള്‍ അതിനെതിരായ വാദഗതികള്‍ ഉണ്ട് എന്നുള്ളതും മറച്ചു വയ്‌ക്കേണ്ടതിന്റെ ആവശ്യമില്ല. കാലാകാലങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ യാഥാസ്ഥിതിക മനസ്സ് എന്നും എതിര്‍ത്തിട്ടുണ്ട് എന്നോര്‍ക്കുക. ഞാന്‍ മനസ്സിലാക്കിയിടത്തോളം ചര്‍ച്ച് ആക്ടിന് വിരുദ്ധമായി ഉയര്‍ത്തിപ്പിടിക്കുന്ന വാദങ്ങളെ കണ്ടില്ലെന്നു നടിക്കാനാകില്ല. 
1. ഇതര രാജ്യങ്ങളില്‍ പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലും കാനോന്‍ നിയമം സഭയുടെ നിയമമായി രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ സഭയുടെ പൊതുസമ്പത്തിന്റെ ഭരണത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേകമായി ഒരു നിയമം ഉണ്ടാക്കുന്നതിന് ആഗോളതലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായേക്കാം. 

ഒരു കാലത്ത് ക്രൈസ്തവ രാഷ്ട്രങ്ങളായിരുന്ന യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ സഭാ ഭരണത്തില്‍ കാനോന്‍ നിയമത്തെ അടിസ്ഥാന പ്രമാണമാക്കിയിട്ടുണ്ടെങ്കില്‍ അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. കോണ്‍സ്റ്റന്റൈന്റെ കാലംമുതല്‍ പൗരസ്ത്യ പാശ്ചാത്യ സഭകള്‍ രാജകീയ ഭരണത്തെ അംഗീകരിക്കുകയും ആ ഭരണനിയമത്തിന്റെ മൂശയില്‍ നിയമങ്ങള്‍ കോര്‍ത്തിണക്കുകയും ചെയ്തിരുന്നു. കാനോന്‍ നിയമം സഭയുടെ ആഭ്യന്തര നിയമമായി പ്രഖ്യാപിച്ചത് 1917,18 കാലഘട്ടത്തിലാണ്. കാനോന്‍ നിയമം പുരോഹിതര്‍ക്കു നല്‍കിയിരുന്ന പല അവകാശങ്ങളെയും രാഷ്ട്രനിയമം റദ്ദാക്കിയിട്ടുണ്ട്. ഉദാഹരണം ഡിവോഴ്‌സ്. സഭ ഡിവോഴ്‌സിനെ ശക്തമായി എതിര്‍ത്തു. പക്ഷേ യൂറോപ്പിലെ എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയും ഇന്ന് കാനോന്‍ നിയമ വ്യവസ്ഥയെ അനുസരിക്കുന്നില്ല. കാനോന്‍ നിയമ വ്യവസ്ഥ അനുസരിച്ചുള്ള വിവാഹത്തെ പല കത്തോലിക്കാ രാഷ്ട്രങ്ങളും അംഗീകരിക്കുന്നില്ല. വിവാഹം കൂദാശയാണെന്ന് സഭയ്ക്കു പറയാം. രണ്ടു വ്യക്തികളുടെ അവകാശങ്ങള്‍ പങ്കുവയ്ക്കുന്ന വിവാഹം ഒരു സിവില്‍ ആക്ടായിട്ടാണ് എല്ലാ രാഷ്ട്രങ്ങളും കരുതിയിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങള്‍ കാനോന്‍ നിയമം അംഗീകരിച്ചിട്ടുണ്ട് എന്നു പറയാനാകില്ല. സഭയുടെ സ്വത്തു ഭരിക്കുന്നതിന് ഇന്ത്യ ഒരു നിയമം ഉണ്ടാക്കിയാല്‍ അതിനെ വിദേശ രാഷ്ട്രങ്ങള്‍ എതിര്‍ക്കും എന്നുള്ള വാദം തികച്ചും മിഥ്യാ വാദമാണ്.
2. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍തന്നെ സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടുകയില്ല എന്നതിന് എന്താണ് ഉറപ്പ്? 
സഭയുടെ സ്വത്തുക്കള്‍ അപഹരിക്കപ്പെടും എന്നതല്ല ചര്‍ച്ച് ആക്ടിനു കാരണമായി കാണേണ്ടത്. മറിച്ച് യേശുവിന്റെ കല്പനകള്‍ക്കനുസൃതമല്ല കാനോന്‍ നിയമം എന്നുള്ളതാണ്. മെത്രാന്മാരും പുരോഹിതരും അപ്പോസ്തല പിന്‍ഗാമികളാണെന്നാണല്ലോ സഭയുടെ കാഴ്ചപ്പാട്. പന്ത്രണ്ടു ശിഷ്യന്മാരും ചേര്‍ന്ന ആദ്യത്തെ സൂനഹദോസില്‍ മൂപ്പന്മാര്‍ ഭൗതിക ഭരണത്തില്‍നിന്നും മാറിനില്‍ക്കണമെന്ന് തീരുമാനിക്കുകയുണ്ടായി. (അപ്പോ. പ്രവ. 6 :1-6) ഇന്ന് സഭയില്‍ പണം അപഹരിക്കപ്പെടുന്നപക്ഷം അതിനെക്കുറിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അതിന്റെ ഉടമസ്ഥരായ വിശ്വാസികള്‍ക്ക് കഴിയുകയില്ല. നേരെ മറിച്ച് ഒരു ചര്‍ച്ച് ആക്ട് ഉണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് തങ്ങളുടെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാം. 
3. ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിയാല്‍ ഗവണ്മെന്റിന് സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവസരം കൊടുക്കുകയല്ലേ?
അല്ല. കാരണം, നിയമം നിര്‍മിക്കുമ്പോള്‍ ഈ നിയമ നടത്തിപ്പിനായി ഗവണ്‍മെന്റിനെ ആശ്രയിക്കേണ്ടതില്ല എന്ന വകുപ്പ് എഴുതിചേര്‍ക്കേണ്ടിവരും. അങ്ങനെ പൊതുമുതലിനെ പൊതു മുതലായികണ്ട് പൊതു നിയമംകൊണ്ട് ഭരിക്കപ്പെടുന്ന ഒരു വ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടാകണം. 
ഇന്ത്യ ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്. ഈ മതേതര രാഷ്ട്രത്തില്‍ ഒരു മതത്തിനുമാത്രം അവരുടെ ഭൗതിക വസ്തുക്കള്‍ ഭരിക്കാനുള്ള അവകാശം പുരോഹിതര്‍ക്കു വിട്ടുകൊടുക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വ സങ്കല്പത്തിന് വിരുദ്ധമാണ്. ഇക്കാര്യത്തെക്കുറിച്ച് വിപുലമായ ചര്‍ച്ച ആവശ്യമാണ്. ഇത്തരം ഒരു ചര്‍ച്ച ഇവിടെ ആരംഭിച്ചത് അത്യന്തം സന്തോഷകരവുമാണ്.

2 അഭിപ്രായങ്ങൾ:

  1. തൃശൂരിലെ ചര്‍ച്ച് ആക്ട് സെമിനാരില്‍ പങ്കെടുത്ത ബി ജെ പി തൃശൂര്‍ ജില്ലാ പ്രസിഡന്റായ അഡ്വ. ബി ഗോപാലകൃഷ്ണന്‍ ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍ തയ്യാറാക്കിയിട്ടുള്ള ചര്‍ച്ച് ആക്ടിന്റെ കരടുരൂപം ദേവസ്വം ബോര്‍ഡിന്റെയും വഖഫ് ബോര്‍ഡിന്റെയുമെല്ലാം ആക്ടുകളിലുള്ള ചില തകരാറുകള്‍ പരിഹരിക്കാന്‍വരെ സഹായകമാകുംവിധത്തിലുള്ളതാണെന്ന് എടുത്തു പറയുകയുണ്ടായി. യേശുദാസിന് ഗുരുവായൂര്‍ പ്രവേശനം അനുവദിക്കാന്‍ തടസ്സമായിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ആക്ടും ചട്ടങ്ങളുമാണ് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിശ്വാസികള്‍ക്ക് സ്വത്തുഭരണത്തില്‍ വികേന്ദ്രീകൃതമായ പ്രാതിനിധ്യം ജാതിഭേദമെന്യേ ഉറപ്പാക്കുന്ന ഇതര മതവിഭാഗങ്ങളുടെയും ബോര്‍ഡുകളുടെ ആക്ടുകള്‍ പരിഷ്‌കരിക്കാന്‍ ചര്‍ച്ച് ആക്ട് മാതൃകയാവുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇതു പാസ്സാകേണ്ടത് ഇതര മതവിഭാഗങ്ങളുടെ കൂടി ആവശ്യമാണെന്നും ക്രിസ്ത്യുമതവിശ്വാസികളോടുള്ള വിവേചനം ഇല്ലാതാക്കുന്നതിന് ഇതനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    മറുപടിഇല്ലാതാക്കൂ
  2. Joseph MatthewFebruary 15, 2013 at 9:27 PM
    ഭാരതസഭ, മാര്‍ത്തോമ്മാ നിയമത്തിലാണ് പോര്‍ട്ടുഗീസുകാര്‍ വരുന്നതിനുമുമ്പ് ഭരണം നടത്തിയിരുന്നതെന്ന് ശ്രീ പുലിക്കുന്നന്‍ ലേഖനത്തില്‍ പലപ്രാവിശ്യം സൂചിപ്പിച്ചിരിക്കുന്നു. മാര്‍ത്തോമ്മാ ഇവിടെ എന്ത് നിയമമാണ് കൊണ്ടുവന്നത്. അപ്പസ്തോലന്മാരുടെ ചരിത്രങ്ങള്‍ മുഴുവനായുംതന്നെ ഐതിഹ്യങ്ങളാണ്. തോമസ്‌ അപ്പോസ്തോലന്റെ ഭാരതജീവിതത്തെ ഒരു ചരിത്രകാരനും വ്യക്തമായി തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല. ശ്ലൈഹിക പാരമ്പര്യനിയമം അനുസരിച്ച് പതിനാറാം നൂറ്റാണ്ടുവരെ കേരളസഭയില്‍ ഭൌതിക സഭാഭരണകാര്യങ്ങളുടെ നടത്തിപ്പ് വിശ്വാസിസമൂഹം തെരഞ്ഞെടുക്കുന്നവരുടെ ചുമതലയിലായിരുന്നുവെന്ന് കേരളസഭാ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തലവന്മാരും വൈദികരും ഉള്‍പ്പെട്ട യോഗം പള്ളിഭരണം നടത്തിയിരുന്നുവെന്ന് ഡോ. കൂടപ്പുഴ, ഡോ. മുണ്ടാടന്‍ എന്നീ സഭാചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇടവക വൈദികരില്‍ പ്രായംചെന്ന വൈദികര്‍ മതകര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നതുകൂടാതെ പള്ളിയോഗത്തിന്റെ അദ്ധ്യഷനുമായിരുന്നു. പ്രാദേശിക ഭരണങ്ങള്‍ പല ഇടവകയിലെ ജനങ്ങള്‌ ഒന്നിച്ചുകൂടി തീരുമാനിച്ചിരുന്നു. അന്ന് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാനുള്ള ‍ അധികാരം മെത്രാന്മാര്‍ക്കോ പുരൊഹിതര്‍ക്കോ ഉണ്ടായിരുന്നില്ല. ഈ നിയമങ്ങളെ മാര്‍ത്തോമ്മാ നിയമങ്ങളായി ചില സഭാ ചരിത്രകാരന്മാര്‍ കണക്കാക്കുന്നു.

    ആദിമ നൂറ്റാണ്ടുകളിലെ ക്രിസ്തീയ സഭകളെ സംബന്ധിച്ച് വ്യക്തമായ ഒരു ചരിത്രം പുരാവസ്തു ഗ്രന്ഥത്താളുകളില്‌ എഴുതപ്പെട്ടിട്ടില്ല. മാര്‍ത്തോമ്മായുടെ ഭാരതത്തിലേക്കുള്ള വരവുതന്നെ ചരിത്രപരമെന്നു വ്യക്തമല്ല. ചരിത്രങ്ങളല്ലാത്ത വസ്തുതകളെ മാര്‍ത്തോമ്മാ നിയമങ്ങളെന്നു അനുമാനിച്ചാല്‍ സാധാരണ ജനത്തിനു ചരിത്രത്തെ അന്ധമായി വിശ്വസിക്കേണ്ടി വരും. അടിസ്ഥാനങ്ങളില്ലാത്ത നിയമങ്ങളെ എന്തിനു മാര്‍ത്തോമ്മാനിയമങ്ങള്‍ എന്ന് വിളിക്കുന്നു. പോര്‍ട്ടുഗീസുകാര്‍ ലാറ്റിന്‍ നിയമങ്ങള്‍ വേര്‍തിരിക്കുവാന്‍ നാട്ടു ക്രിസ്ത്യാനികളുടെ സമ്പ്രദായത്തെ മാര്‍ത്തോമ്മാനിയമങ്ങളെന്നു പേരു നല്‍കി നാട്ടുക്രിസ്ത്യാനികളെ കബളിപ്പിച്ചതാകാം.

    മറുപടിഇല്ലാതാക്കൂ